ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (PTI) അറിയിച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബവും പാർട്ടി നേതാക്കളും തുടർച്ചയായി ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കോടതി നടപടി.
ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മൂന്ന് അംഗ സുപ്രീം കോടതി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഷാഹിദ് വഹീദ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് നഈം അക്തർ അഫ്ഗാൻ, ജസ്റ്റിസ് ഇസ്തിയാഖ് ഇബ്രാഹിം എന്നിവരും ഉണ്ടായിരുന്നു.
കോടതി ഉത്തരവ് പ്രകാരം ഇമ്രാൻ ഖാനെ 48 മണിക്കൂറിനകം ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റണം. സെപ്റ്റംബർ 16 വരെ ആശുപത്രിയിൽ തുടരാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് നഈം ഹൈദർ പൻജുത എക്സിലൂടെ അറിയിച്ചു.
2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന 73കാരനായ ഇമ്രാൻ ഖാൻ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2022-ൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നിരവധി നിയമനടപടികൾ ഉണ്ടായത്. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ അനുയായികളും തുടർച്ചയായി ആരോപിക്കുന്നത്.
ജയിലിൽ കഴിയുന്നതിനിടെ ഇമ്രാൻ ഖാന്റെ ആരോഗ്യനില മോശമായതായി അദ്ദേഹത്തിന്റെ മക്കളും അഭിഭാഷകരും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജയിലിൽ കഴിയുന്നതിനിടെ വലത് കണ്ണിന്റെ കാഴ്ചയ്ക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായതായി അഭിഭാഷകർ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത PTI വക്താവ് സുൽഫിക്കർ ബുഖാരി, തീരുമാനം നേരത്തെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കണ്ണിന്റെയും പൊതുവായ ആരോഗ്യത്തിന്റെയും സ്ഥിതി ഇത്രയും മോശമാകുമായിരുന്നില്ലെന്ന് പ്രതികരിച്ചു. എല്ലാ ഡോക്ടർമാരും ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതുവരെ ആശുപത്രിയിൽ തുടരണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
മുൻ പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിയും ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നതാണെന്നും ജയിലിലെ ഏകാന്തത ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും അൽവി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ദീർഘകാല ആവശ്യത്തിന് സുപ്രീം കോടതി ഉത്തരവോടെ വഴിതുറന്നിരിക്കുകയാണ്. അതേസമയം, അദ്ദേഹത്തിനെതിരായ വിവിധ കേസുകളിലെ നിയമനടപടികൾ തുടരുകയാണ്. ചില ശിക്ഷകൾ പിന്നീട് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അപ്പീലുകൾ ഇപ്പോഴും പരിഗണനയിലാണ്.